2012 ഏപ്രിൽ 7, ശനിയാഴ്‌ച

സെയ്റാ...



പല പല ജീവിതങ്ങള്‍ ,ദേശാടനങ്ങള്‍
സമവാക്യങ്ങള്‍ ,ധ്രുവീകരണങ്ങള്‍
ഓര്‍മ്മകള്‍ ,നെടുവീര്‍പ്പുകള്‍...
ഇട മുറിയാത്ത ലഹരി പോലെ
മഴ പെയ്യുകയ്യാണ് സെയ്റാ...
നീയെന്നിലേക്ക്‌ മിഴി തുറക്കുക
അതിന്റെ അഗാതതയില്‍ മാത്രം
നോക്കിയിരുന്ന്‍ ഒറ്റയിരിപ്പിന്റെ
ലോക ചരിത്രങ്ങളെ
എനിക്ക് ഭേദിക്കണം
സെയ്റാ...
ഞാനിപ്പോള്‍ കടല് കാണുന്നു
മുന്നിലെ ചില്ല് ഗ്ലാസ്സില്‍
പകര്‍ന്നുവച്ച വോഡ്ക പോലെ
ഹൃദയം സുതാര്യമാകുന്നു
സെയ്റാ ഒരു രാജ്യമാകുമ്പോള്‍ ...
നിന്റെ ഉടല്‍ പോലെ പരിചിതമാണ്
എനിക്കതിന്റെ തെരുവുകള്‍
നിന്നെ തന്നെ നോക്കിയിരിക്കുമ്പോള്‍
പരാന നദിക്കരയിലെ നിന്റെ വീടും
കാല്‍പ്പന്തു കളിക്കുന്ന
അനുജന്മാരെയും എനിക്ക് കാണാം ...
ഇനിയുമവശേഷിക്കുന്ന എന്റെ രക്തസഞ്ചാരം
നിനക്ക് തരട്ടെ ...?
ഇത്രയും ഭ്രാന്തമായി സ്നേഹിക്കരുതെന്ന്
ഒരു പെണ്ണും പറയില്ല നീയൊഴികെ..

ഈ പുരാതന അച്ചുതണ്ടില്‍
എനിക്ക് ശ്വാസം മുട്ടുന്നു
സെയ്റാ...
വന്യമായ ഒരു ചുംബനം കൊണ്ട്
നിന്റെ ചുണ്ടുകളില്‍ എന്നെ മരിപ്പിക്കുക
ഞാനിപ്പോള്‍ നിലാവ് കാണുന്നു
മൌനത്തിന്റെ ആറാമത്തെ
രാത്രിയില്‍ നമ്മള്‍ പകുത്ത അതേ നിലാവ് ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ